Sunday, March 13, 2016

പുരുഷസൂക്തം ജീവിതവിജയത്തിന്  -9

തസ്മാദ്യജ്ഞാത് സർവഹുതഃ
സംഭൃതം പൃഷദാജ്യം
പശൂന്താം ശ്ചക്രേ വായവ്യാ-
നാരണാൻ ഗ്രാമ്യാൻശ്ച യേ       8

തസ്മാദ് -ആ ,സർവ f ഹുത :- പൂർണ്ണ ഹോമം ചെയ്യപ്പെട്ട ,യജ്ഞാത് -യാജ്ഞത്തിൽനിന്നും ,പ്രുഷത് -തയ് രും ,ആജ്യം -നെയ്യും ,സംഭ്രുതം -തയാറായി ,താൻ -ആ ,പശൂൻ -പശുക്കളെയും ,ചക്രേ-സൃഷ്ടിച്ചു ,യേ -ഏതൊക്കെ ,വായവ്യാൻ -വായുവിൽ ഗമിക്കുന്നവകളെയും (പക്ഷികളെയും ),ആരണ്യാൻ -വന്യമൃഗങ്ങളെയും ,ഗ്രാമ്യാൻ -വളർത്തു  മൃഗങ്ങളെയും ,ച -അതുപോലെ (സൃഷ്ടിച്ചു ).
പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും തയ് രും നെയ്യും തയാറായി .അതുപോലെ പശുക്കളെയും വായുവിലും കാട്ടിലും വീട്ടിലും വസിക്കുന്ന ജീവജാലങ്ങളെയും സൃഷ്ടിച്ചു.
സൃഷ്ടി നടക്കുന്ന ക്രമം കാരണം ഉണ്ടായ ശേഷം കാര്യം എന്ന നിലയിൽ ആണ്.

/////// പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും/////
ഈ യജ്ഞത്തിൽ പങ്കെടുക്കുന്നവർ എല്ലാം, തന്നെ തന്നെ പൂർണ്ണമായി സമർപ്പിച്ചുകൊണ്ടാണ്  യജ്ഞം ചെയ്യുന്നത് .ശരീരവും മനസ്സും സ്വധർമ്മത്തിൽ ഒരുപോലെ പൂർണ്ണമായും മുഴുകുന്നു.മനസ്സ് രണ്ടായ  ചിന്തകളെ കൊണ്ടുവരുന്നില്ല.മനസ്സ് ഒഴിച്ച് ലോകത്തിലെല്ലാം പൂർണ്ണമാണ്.അതുകൊണ്ടാണ്  കർമ്മങ്ങൾ പൂർണ്ണമാകാൻ മനസ്സിന്റെ ആധിപത്യം  ഒഴിവാക്കണമെന്ന് പറയുന്നത്.
സാംഖ്യം വ്യക്തമായി ഈ സ്വാഭാവിക സൃഷ്ടി ക്രമത്തെ ഉപദേശിക്കുന്നു.സാംഖ്യമതപ്രകാരം ത്രിഗുണങ്ങൾ പുരുഷനിൽ പ്രവർത്തിച്ച് ഒരു മഹത് തത്വവും അതിൽ വീണ്ടും പ്രവർത്തിച്ച് രണ്ടായി പിരിഞ്ഞ്  അഹംകാരവും തുടർന്ന് മനസ്സും 5 കർമ്മെന്ദ്രിയങ്ങളും 5 ജ്ഞാനേന്ദ്രിയങ്ങളും അടുത്തഭാഗം പഞ്ച തന്മാത്രകളും പഞ്ച ഭൂതങ്ങളും അങ്ങനെ 24 തത്വങ്ങളിലൂടെ പ്രപഞ്ച സൃഷ്ടി അഭിവൃദ്ധി പ്രാപിക്കുന്നു എന്ന് പറയുന്നു.
അതായത് ഈശ്വരൻ എന്നൊരു ചിന്തിക്കുന്ന ആൾ ഇല്ലെന്നും ആരും അവിടെ ഒന്നും ചിന്തിച്ചു കൊണ്ടല്ല ഈ കർമ്മങ്ങൾ നടക്കുന്നതെന്നും  സാരം.
ഈശ്വരൻ ചിന്ത ഇല്ലാത്തവനാണ് .അതായത് അവനു പ്രവർത്തി മാത്രമേ ഉള്ളൂ .അതിനാൽ അവൻ ബ്രഹ്മാണ്ട ത്തെ ഇത്തരത്തിൽ അത്ഭുതകരമായി നിലനിർത്തുന്നു .
നാം ചിന്തിക്കുമ്പോൾ ഇന്ദ്രിയ സംവേദനങ്ങൾ അറിയാതെപോകുന്നു.ജീവിതത്തിലെ വർത്തമാന കാല സത്യമായ  അവസ്ഥ ക്കനുസരിച്ചു പ്രവർത്തിക്കാൻ കഴിയാതെ പോകുന്നു.ചിന്തിക്കാതെ പൂർണ്ണമായും ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കാൻ കഴിയുന്നതിനെയെല്ലാം നാം ചിന്തിച്ചു അൽപ്പാൽപ്പമായി അറിയുന്നു. ഒരു വാൾപയറ്റിനിടയിൽ ചിന്തിച്ചാൽ നമ്മുടെ തലപോകും .ചിന്തിക്കാൻ സമയവും “ബോധമില്ലായ്മയും” ആവശ്യമാണ്‌.അയതാർധ്യമായ ഭൂതഭാവിയുടെ സങ്കൽപ്പങ്ങൾ ആവശ്യമാണ്‌.എന്നാൽ ചിന്തിക്കാതെ ബോധപൂർവം പ്രവർത്തിക്കുന്നവൻ ധ്യാനത്തിലും ജീവിതത്തിലും വിജയം നേടുന്നു.ഇത് പറയുമ്പോൾ ചിലരെങ്കിലും ഇതിനെ വെറും “ചിന്തയില്ലായ്മ” ആയി തെറ്റിധരിചെക്കാം .എന്നാൽ അത് അങ്ങനെയല്ല.ചിന്തയില്ലെങ്കിലും ബോധം ഉയർന്നിരിക്കുന്ന അവസ്ഥയാണ് ഇത് എന്നതിനാൽ സ്വാഭാവികമായ ജീവിത വിജയമാണ് ഇവിടെ സംഭവിക്കുന്നത്‌. പൂർണ്ണതയോടെ വിശ്വം മുഴുവൻ സംഭവിക്കുന്ന പുരുഷ ന്റെ യജ്ഞ കർമ്മഗതിയിൽ  ഭാഗഭാക്കായിക്കൊണ്ട് നാം പൂർണ്ണതയോടെ ചെയ്യുന്ന കർമ്മത്തിൽ നിന്നുണ്ടാകുന്ന വിജയംതന്നെയാണ് അത്.

ഒരിക്കൽ പുരാതന സെൻ മാസ്റ്റർ റിന്സായി തന്റെ പ്രഭാഷണത്തിനിടയിൽ പറഞ്ഞു ,"ലോകത്തിലെല്ലാം പൂർണ്ണമാണ് ".അപ്പോൾ ഒരു കൂനൻ എഴുന്നേറ്റു ,"ഗുരോ ,അങ്ങനെയെങ്കിൽ  ഇത്രയും കൂനനായ എന്നെക്കുറിച്ചു എന്ത് പറയും.?"
റിന്സായി :-"ഇത്രയും പൂർണ്ണനായ ഒരു കൂനനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല."
ലോകത്തിൽ മനുഷ്യ മനസ്സ് ഒഴിച്ചു എല്ലാം പൂർണ്ണമാണ് .മനസ്സ് പക്ഷെ ശരിയും തെറ്റും പാപവും പുപുണ്യം  ശരിയും തെറ്റും എന്നൊക്കെ എല്ലാറ്റിനെയും വിഭജിക്കുന്നു.ഒരാൾ മനസ്സിലൂടെ കർമ്മങ്ങൾ ചെയ്യുമ്പോൾ സത്യത്തെ വിഭജിച്ചുകൊണ്ട് ചെയ്യുന്നു.ഇതേകാര്യം തന്നെ ശ്ലോകരൂപേണ നാം ജപിക്കാറും ഉണ്ടല്ലോ.

“    ഓം പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ.
ഓം ശാന്തി: ശാന്തി: ശാന്തി:   ”
//// പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും തയ് രും നെയ്യും തയാറായി ./////
പൂർണ്ണമായി മുഴുകി നാം ചെയ്യുന്ന കർമ്മങ്ങൾ മൂലം കർമ്മ സിദ്ധി ഉണ്ടാകുമെന്ന് ഗീത പറയുന്നു.

അഫലാംക്ഷിഭിര്‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ      (11)
ഫലാകാംക്ഷയില്ലാതെ, ശാസ്ത്രവിധിപ്രകാരം യജ്ഞം ചെയ്യപ്പെടേണ്ട താണ് എന്ന ഭാവത്തോടെ മനസ്സിനെ യജ്ഞത്തില്‍ സമാഹിതമാക്കി യജിക്കപ്പെടുന്ന ആ യജ്ഞം സാത്വികമാണ്.



കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി         (20)
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ           (30) 

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.  എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദിക‍ള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.
നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത് പശ്യന്‍ ശൃണ്വന്‍ സ്പൃശഞ്ജിഘ്രന്നശ്നന്‍ ഗച്ഛന്‍സ്വപ‍ന്‍ ശ്വസന്‍   (8)

പ്രലപന്വിസൃജന്‍ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍        (9)
യോഗയുക്തനായ തത്വജ്ഞ‍ന്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസ‍ര്‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു.


ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ        (10)
 

യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താ‍ല്‍ നനക്കാ‍ന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.


കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി യോഗിനഃ കര്‍മ കുര്‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ     (11)
 

ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.
 


ഇത്തരത്തിൽ പൂർണ്ണമായി സമർപ്പണത്തോടെ ഫലത്തിൽ ആസക്തിയില്ലാതെ സ്വകർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു മുന്നോട്ടു പോകുന്നവർ കർമ്മ സിദ്ധിയെ പ്രാപിക്കുകയും വൻ വിജയം നേടുകയും ചെയ്യുന്നു.

കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി         (20)
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ           (30) 

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.  എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദിക‍ള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.

  യജ്ഞകർമ്മം  ചെയ്യുന്നയാളിന്റെ സൃഷ്ടികൾ പ്രകൃതി നിയമമായ തുടർച്ചയായി കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന ആ കർമ്മ സിദ്ധിയിലൂടെ ,നിപുണതയിലൂടെ കൂടുതൽ പരിപൂർണ്ണ  മാവുകയും കൂടുതൽ മെച്ചപെട്ട ഫലം ,വിജയം ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.അതാണ്‌ നാമിവിടെ കാണുന്ന തയ് രും നെയ്യും .
//// അതുപോലെ പശുക്കളെയും വായുവിലും കാട്ടിലും വീട്ടിലും വസിക്കുന്ന ജീവജാലങ്ങളെയും സൃഷ്ടിച്ചു.//////
അതുപോലെതന്നെ ദേവതകൾ  പൂർണ്ണ ഹുത യജ്ഞം ചെയ്തപ്പോൾ സൃഷ്ടി അത്ഭുതകരമാം വണ്ണം അഭിവൃദ്ധിയെ പ്രാപിച്ചു.കൂടുതൽ മെച്ചപെട്ട ജീവജാലങ്ങൾ ആയ പശുക്കളും വീട്ടു- നാട്ടു മൃഗങ്ങളും പക്ഷികളുമൊക്കെ ഉണ്ടായി.നമ്മുടെ ജീവിതത്തിലും ആവശ്യം ഇത്തരത്തിലുള്ള യജ്ഞ ഭാവേന യുള്ള പൂർണ്ണ സമർപ്പണത്തോടെ ഉള്ള കർമ്മങ്ങൾ ആണെന്ന് സാരം. അപ്പോൾ ഉത്തമ ഫലം  ഉണ്ടാവുകയും മേൽക്കു മേൽ കർമ്മവും ഫലവും പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചു കൊണ്ട് അഭിവൃദ്ധിയെ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് സാരം.

യാതൊരു അസ്വസ്ഥതകളും ആശങ്കകളും ദുഖവും നിരാശയും  മനസ്സിനെ ബാധിക്കാതെ ആനന്ദത്തോടെ കർമ്മങ്ങൾ ചെയ്യുവാൻ ഈ പുരുഷ യജ്ഞത്തിന്റെ ഒരു ഭാഗമായി തന്റെ ജീവിതത്തെ കാണുന്ന ഒരുവന് സാധിക്കുന്നു.വിരാട് പുരുഷ ഉപാസകൻ പ്രപഞ്ചത്തിന്റെ കർമ്മയജ്ഞമാകുന്ന ഒഴുക്കിന്റെ തന്നെ ഭാഗമായി തന്നെ സ്വയം കാണുന്നു.അതിനാൽ കർമ്മ ഫലത്തിലോ ദുരഭിമാനത്തിലോ ആത്മബോധത്തിന്റെ ഒട്ടിച്ചേരൽ സംഭവിക്കുന്നില്ല.എന്റെ കർമ്മമെന്നൊ എന്റെ ഫലമെന്നോ എന്റെ ജീവിതമെന്നൊ ഉള്ള മമതാ ബന്ധങ്ങൾ അയാളെ ബാധിക്കുന്നില്ല.അതുകൊണ്ട്  തന്നെ അയാൾ സദാ ആനന്ദവാനായിരിക്കുന്നു.കാരണം  താൻ അനേക പ്രപഞ്ചൊർജ രൂപങ്ങളാകുന്ന സൃഷ്ടാവിൻറെ "ടീം വർക്കിലെ " ഊര്ജ സ്വലനായ ഒരു അംഗം മാത്ര മാണെന്ന് അയാൾക്കറിയാം ...
തുടരും --SREE.

No comments:

Post a Comment